കെനിയയിലെ മൊംബാസാ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ഫോർട്ട് ജീസസ്സ് (ഇംഗ്ലീഷ്: Fort Jesus, പോർചുഗീസ്: Forte Jesus de Mombaça). ഗിയോവാനി ബാറ്റിസ്റ്റ കൈരാറ്റി എന്ന ഇറ്റലിക്കാരനാണ് ഈ കോട്ട രൂപകല്പന ചെയ്തത്, മൊംബാസ്സയിലെ പഴയ തുറമുഖത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പോർചുഗലിലെ ഫിലിപ് ഒന്നാമൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഈ കോട്ടയുടെ നിർമ്മാണം ആരംഭിക്കുന്നത്. 1593-നും 1596-നും ഇടയിലാണ് ഫോർട്ട് ജീസസ്സിന്റെ നിർമ്മാണം നടന്നത്, സ്വാഹിലി തീരത്ത് സ്ഥിതിചെയ്തിരുന്ന ഏക പോർചുഗീസ് അധീന കോട്ടയായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപരരംഗത്തിൽ ആദ്യമായി ഒരു പാശ്ചാത്യ ശക്തി സ്വാധീനം ചെലുത്തിയതിന്റെ പ്രതീകമായി ഫോർട്ട് ജീസസ്സ് നിലകൊള്ളുന്നു. 2011-ൽ യുനെസ്കോ ഫോർട്ട് ജീസസ്സിനെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
നവോത്ഥാന ശൈലിയിയാണ് ഫോർട്ട് ജീസസ്സിന്റെ രൂപകല്പനയിൽ അവലംബിച്ചിരിക്കുന്നത്. കോട്ടയുടെ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ, അദ്ധ്വാനം, നിർമ്മാണവിദ്യകൾ എന്നിവ തദ്ദേശീയരായ സ്വാഹിലി ജനങ്ങളുടേതാണ് എന്ന് കരുതുന്നു.
1958-ൽ ഈ കോട്ടയെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചിരുന്നു. 2011-ലാണ് ലോകപൈതൃക പദവി ലഭിക്കുന്നത്. 16-ആം നൂറ്റാണ്ടിലെ പോർച്ചുഗീസ് സൈനിക വാസ്തുശില്പകലയുടെ ഉത്തമ ഉദാഹരണവും, വളരെ നല്ലപോലെ പരിപാലിക്കപെടുന്ന ചരിത്രകേന്ദ്രവുമായാണ് ഫോർട്ട് ജീസസ്സ് വിശേഷിപ്പിക്കപ്പെടുന്നത്. മൊംബാസൈലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം.