തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്.ബ്രിട്ടണിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു. 1911-ലാണ് തറക്കല്ലിട്ടത്. പൂർത്തീകരണം 1924-ൽ.1924 ഡിസംബർ 4നായിരുന്നു ഉദ്ഘാടനം.ഹിന്ദു-മുസ്ലിം കെട്ടിട നിർമ്മാണ ശൈലികൾ ഏകോപിപ്പിച്ചാണു രൂപകൽപന.ഇന്തോ-സറാസെനിക് ശൈലി.നിർമ്മാണച്ചുമതല ഗാമൺ ഇന്ത്യയ്ക്കായിരുന്നു. 21 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിർമ്മാണച്ചിലവ്. അക്കാലത്ത് ഒരു ഭീമമായ തുകയായിരുന്നു ഇതെങ്കിലും കമാനത്തിലേക്കുള്ള പ്രവേശനമാർഗ്ഗം പൂർത്തീകരിക്കാൻ അന്നു സാധിച്ചിരുന്നില്ല.അക്കാലത്ത് കടൽമാർഗ്ഗം നഗരത്തിലെത്തുന്നവർക്കുള്ള ആദ്യ കാഴ്ചയായിരുന്നു ഗേറ്റ്‌വേ. ഉയരം 85 അടി.മുംബൈയുടെ താജ്മഹൽ എന്നുമറിയപ്പെടുന്ന ഗേറ്റ്‌വേ ഇന്നും നഗരത്തിൽ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേന്ദ്രമാണ്.
സഞ്ചാരികളുടെ എണ്ണം കൂടുംതോറും ചരിത്രസ്മാരകത്തിനു നേരയുള്ള ഭീഷണികളും വർധിക്കുകയാണ്.2003ൽ ഗേറ്റ്‌വേയ്ക്കുമുന്നിലുണ്ടായ കാർ സ്ഫോടനത്തിനു പിന്നാലെ സുരക്ഷ കൂട്ടി.2008 നവംബർ 26നു പാക്ക് തീവ്രവാദികൾ ഗേറ്റ്‌വേയ്ക്കു മുന്നിലെ താജ് ഹോട്ടൽ ആക്രമിച്ച ശേഷം സഞ്ചാരിക്കു സുരക്ഷാ പരിശോധന കർശനമാക്കി.